കടാങ്കോട് മാക്കം (മാക്ക പോതി) തെയ്യം. 



Stories of Kerala Temple
കടാങ്കോട് മാക്കം (മാക്ക പോതി) തെയ്യം. 

ഉത്തര കേരളത്തിലെ മനുഷ്യർ ദൈവക്കരുവായി ഉയിർത്ത വിഭാഗത്തിൽ എന്നും ഒരു നൊമ്പരമാണ് ദുഃഖപുത്രിയായ മാക്കവും മക്കളും,  മാവിലാനും മാക്കവും മക്കളും തോറ്റംപാട്ട് കേട്ടാൽ തന്നെ മനസ്സുരുകിപ്പോകും കഥയാണ്. 12 ആങ്ങളമാരാൽ നാത്തൂന്മാരുടെ തലയണമന്ത്രത്താൽ ചതിച്ചു കൊല്ലപ്പെട്ട ഏക പൊൻപെങ്ങൾ.


മാക്കം ഭഗവതിയുടെ ഐതീഹ്യം

ഉത്തരകേരളത്തിൽ സുപ്രസിദ്ധവും സർവ്വവിദിതവുമാണെങ്കിലും ദക്ഷിണകേരളത്തിൽ ഇതു കേട്ടിട്ടുപോലുമില്ലാത്തവർ പലരുമുണ്ടെന്നാണ് അറിയുന്നത്. അതിനാൽ അങ്ങനെയുള്ളവരുടെ അറിവിലേയ്ക്കായി ആ കഥ ചുരുക്കത്തിൽ...

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്തുള്ള കുഞ്ഞിമംഗലം കടാങ്കോട്ട് നായര്‍ തറവാട്ടിലെ ഉണിച്ചെറിയയുടെ മകളാണ് കുഞ്ഞിമാക്കം.
കോലത്തിരി രാജാവിൻ്റെ പടനായകരായ 12 സഹോദരന്മാർക്കിടയില്‍ ഏക പെൺതരി.
 
12 ആണ്‍ മക്കൾക്കും ശേഷം ഒരു പാട് പ്രാർത്ഥംനകളും വഴിപാടുകളും നടത്തി കിട്ടിയ അതീവ തേജസ്സോടു കൂടി ജനിച്ച മകളാണ് മാക്കം. 
12 ആങ്ങിളമാരുടെ കണ്ണിലുണ്ണിയായി അവള്‍ വളർന്നു.
മച്ചുനനായ കുട്ടി നമ്പർ നമ്പ്യാരുമായുള്ള വിവാഹത്തില്‍ മാക്കത്തിന് ഇരട്ടക്കുട്ടികള്‍- ചാത്തുവും ചീരുവും.
മരുമക്കത്തായ സമ്പ്രദായപ്രകാരം മാക്കത്തെ അവര്‍ തറവാട്ടില്‍ തന്നെ താമസിപ്പിക്കാന്‍ തീരുമാനിക്കുന്നു.
എന്നാല്‍ ഇത് നാത്തൂനമ്മാർക്ക് ഇഷ്ടമാകുന്നില്ല. 


അവര്‍ പലപ്പോഴായി മാക്കത്തെ പല തരത്തില്‍ കുറ്റപ്പെടുത്തി പറഞ്ഞുവെങ്കിലും ആങ്ങിളമാര്‍ അതൊന്നും ചെവിക്കൊള്ളാന്‍ പോയില്ല. 
തങ്ങളുടെ ഭർത്താലക്കന്മാർക്ക് മാക്കത്തോടുള്ള അമിത വത്സല്യത്തില്‍ അസൂയാലുക്കളായ നാത്തൂന്മാര്‍ (സഹോദര ഭാര്യമാര്‍) മാക്കത്തെ ചതിയില്പ്പെടുത്താന്‍ തീരുമാനിക്കുന്നു.


ആയിടക്കാണ് കോലത്തിരിയുടെ ആജ്ഞ പ്രകാരം ആങ്ങളമാർക്ക് പടക്ക് പോകേണ്ടി വന്നത്. 
ഈ തക്കം നോക്കി നാത്തൂന്‍മാര്‍ കരുക്കള്‍ നീക്കി. 
എന്നും വീട്ടിലേക്ക് എണ്ണയുമായി വരുന്ന വാണിയനെയും മാക്കത്തെയും ചേർത്ത് അവര്‍ അപവാദ കഥകള്‍ പറഞ്ഞുണ്ടാക്കി.

ഒരു ദിവസം വാണിയന്‍ എണ്ണയും കൊണ്ട് വന്ന സമയം,  ആരും എണ്ണ വാങ്ങാന്‍ ഇല്ലാതെ വന്നപ്പോള്‍ ഋതുവായി മുറിക്കുള്ളില്‍ ഇരിക്കുന്ന മാക്കം വാണിയനോടു എണ്ണ അകത്ത് പടിഞ്ഞാറ്റയില്‍ വെച്ചോളാന്‍ പറഞ്ഞു. 
ആ തക്കം നോക്കി അവര്‍ (നാത്തൂന്മാർ) മാറി നിന്നു.
എണ്ണ അകത്തു വച്ച് വാണിയൻ പുറത്തിറങ്ങിയപ്പോൾ പടയ്ക്കുപോയി തിരിച്ചെത്തുന്ന മാക്കത്തിൻ്റെ ചേട്ടന്മാര്‍ കണ്ടു.
ഭർത്താക്കന്മാരോട് മാക്കം പിഴച്ചതായി ആരോപണം ഉന്നയിക്കുകയാണ് നാത്തൂന്മാര്‍.
അവരുടെ ദ്വയാർത്ഥത്തോടെയുള്ളയുള്ള ചിരി ആങ്ങിള മാരെ ദ്വേഷ്യം പിടിപ്പിച്ചു.
ഭാര്യമാരുടെ വാക്കില്‍ എല്ലാം മറന്നുപോയവര്‍ മാക്കത്തെ കൊല്ലാന്‍ തീരുമാനിക്കുന്നു.
എന്നാല്‍ അതിനു കൂട്ടു നിൽക്കാന്‍ ഇളയ ആങ്ങിളയും ഭാര്യയും നിൽക്കാതെ വീട് വിട്ടിറങ്ങി പോവുന്നു. 


കോട്ടയം വിളക്കുകാണാനെന്നും (പഴശ്ശിരാജയുടെ പ്രാദേശിക പ്രദേശമായ കണ്ണൂര്‍ കൂത്തുപറമ്പിന് സമീപം ഉള്ള കോട്ടയം) പറഞ്ഞ് മാക്കത്തെയും മക്കളെയും കൂട്ടി 12 ആങ്ങളമാരും യാത്രയാകുന്നു. അവരുടെ ദുരുദ്ദേശം മാക്കത്തിന് മനസ്സിലായി കുളിച്ചു തൻ്റെ കുടുംബദേവതയായ വീര ചാമുണ്ടിയുടെ കൊട്ടിലകത്ത് കയറി വിളക്ക് വെച്ച് തൻ്റെ നിരപരാധിത്വം മാലോകർക്ക് കാട്ടിക്കൊടുക്കണം എന്ന് പ്രാർഥിച്ചു ആങ്ങിളമാരുടെ കൂടെ യാത്രയാകുന്ന മാക്കം വഴിയില്‍ മാടായിക്കവിലമ്മയെയും, ചെറുകുന്നിലമ്മയേയും, കളരിവാതിൽക്കല്‍ ഭഗവതിയെയും, കടലായി കൃഷ്ണനെയും തൊഴുതു നടന്നു.
യാത്രയ്ക്കിടെ ദാഹിച്ചുവലഞ്ഞ മാക്കം മക്കളെയും കൂട്ടി ചാലയില്‍ പുതിയവീട്ടില്‍ കയറി. 
ഈ വീട്ടിലെ അമ്മയുടെ കൈയിൽനിന്ന് പാല് വാങ്ങി കുടിച്ചാണ് മാക്കം യാത്രയാകുന്നത്.
തേജസ്വിനിയായ മാക്കത്തെയും മക്കളെയും കണ്ട അവിടുത്തെ അമ്മ അവർക്ക് ദാഹം തീർക്കാന്‍ കിണ്ടിയില്‍ പാല്‍ നല്കി.
അവരോടുള്ള നന്ദി സൂചകമായി തന്റെ കഴുത്തിലും കാതിലുമുണ്ടായിരുന്ന ആഭരണങ്ങള്‍ ഊരി കിണ്ടിയില്‍ ഇട്ടുകൊടുത്തു. 
പിന്നീട് അവര്‍ നടന്നു മമ്പറം കടവ് കടന്നു. 


മമ്പറം കടന്നു അയ്യങ്കരപ്പള്ളിയില്‍ ഒരു പൊട്ടക്കിണറ്റിന്നടുത്ത് എത്തിയപ്പോള്‍ നട്ടുച്ചയ്ക്ക് നക്ഷത്രമുദിച്ചത് കണ്ടോ മാക്കേ? എന്ന സഹോദരന്മാരുടെ ചോദ്യംകേട്ട് നോക്കിയ മാക്കത്തെയും രണ്ടുകുഞ്ഞുങ്ങളെയും ആങ്ങളമാർ ചു‍രികയൂരി കഴുത്തറത്ത് കിണറ്റില്‍ തള്ളി. 
സംഭവത്തിന് സാക്ഷിയായ ഒരു മാവിലനെയും കൊലക്കത്തിക്കിരയാക്കി. 
ഏറ്റവും ഇളയ ആങ്ങളയായ കുട്ടിരാമന്‍ മാത്രം ജ്യേഷ്ഠന്മാരുടെ ഈ ക്രൂരതയ്ക്ക് കൂട്ടുനിന്നില്ല.
സംഹാരരുദ്രയായ മാക്കത്തിൻ്റെ പ്രതികാരമാണ് പിന്നീട്.


കുഞ്ഞിമംഗലത്തെ തറവാട് കത്തിച്ചു ചാമ്പലാക്കി.
വീരചാമുണ്ടിയുടെ സാന്നിധ്യമുള്ള കൊട്ടിലകം മാത്രം കത്താതെ നിന്നു.
ആങ്ങളമാരും അവരുടെ ഭാര്യമാരും ദുർമരണം പൂകി. 

(സഹോദരന്മാര്‍ താമസിയാതെ തമ്മില്‍ കലഹിച്ചു തമ്മില്‍ തമ്മില്‍ തന്നത്താന്‍ മറന്നു വാള്‍ കൊണ്ട് വെട്ടി മരിച്ചു. 
കടാങ്കോട്ടെ വീട്ടില്‍ നാത്തൂന്മാര്‍ ഏഷണി പറഞ്ഞ ഭ്രാന്തു വന്നു അവര്‍ തൂങ്ങി മരിച്ചു). 
 




മാക്കത്തിൻ്റെ നിരപരാധിത്വം മാലോകർക്ക് ബോധ്യമായി.
സംഹാരതാണ്ഡവത്തിനുശേഷം മാക്കം മക്കളുമായി ചാലയില്‍ പുതിയവീട്ടിലെ പടിഞ്ഞാറ്റയില്‍ ചെന്നിരുന്നു എന്നാണ് കഥ.
 

ദൈവക്കരുവായി മാറി തൻ്റെ ചാരിത്ര ശുദ്ധി തെളിയിച്ച മാക്കത്തിനും മക്കൾക്കും കൂടെ മരണമടഞ്ഞ മാവിലാനും താമസിയാതെ കോല രൂപം നല്കി കോലം കെട്ടി ആരാധിക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചു.


അങ്ങിനെ ചാരിത്ര ശുദ്ധി തെളിയിച്ച കടാങ്കോട്ട് മാക്കം മാലോകരുടെ ആരാധ്യ ദേവതകളില്‍ പ്രധാനിയായി മാറി.
(മാക്കത്തിനെയും മക്കളെയും കൊന്നിട്ടു എന്നുകരുതുന്ന അയ്യങ്കരപ്പള്ളി കിണര്‍ അടുത്തകാലത്താണ് മൂടിപ്പോയത്.
കൂത്തുപറമ്പിനടുത്ത കായലോടാണ് അയ്യങ്കരപ്പള്ളി).

മാക്കത്തിൻ്റെ തലവെട്ടിയിട്ടതായി പറഞ്ഞിരിക്കുന്ന കിണർ ഇപ്പോഴുമവിടെ കാൺമാനുണ്ട്. ആ കിണറിന് ഇപ്പോഴും മാക്കം കിണർ എന്നാണു പേരു പറഞ്ഞുവരുന്നത്.

ചാലയില്‍ ആണ് മാക്കം ഭഗവതിയുടെ ആരൂഡസ്ഥാനം. 

ഈ മാക്കവും മക്കളും തെയ്യങ്ങൾ കുഞ്ഞിമങ്ങലത്തും ചാലയിലും എല്ലാവർഷത്തിലും കെട്ടിയാടുന്നുണ്ട്. 

 

visit temple LINK : Kadangot Makkam 



WhatsAppShare
Share
Top